ടി.സി. അപേക്ഷ കിട്ടിയില്ല, ആരും അറിഞ്ഞുമില്ല: സർക്കാർ സ്കൂളിലെ കുട്ടികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റി.
ഇടുക്കി: ശാന്തിഗ്രാം ഗാന്ധിജി ഗവ. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റാൻ 'സമ്പൂർണ്ണ പോർട്ടലി'ൽ തിരിമറി നടത്തിയതായി പിടിഎയുടെ പരാതി. കട്ടപ്പന ഡിഡിഇ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തിരിമറി നടത്തിയെന്നാണ് ആരോപണം.
കുട്ടികൾ സ്കൂളിൽ വരാതായതോടെ അന്വേഷണം നടത്തിയപ്പോഴാണ് അധികൃതർക്ക് തിരിമറി നടന്നുവെന്ന് മനസ്സിലായത്. സ്കൂൾ മാറിയ ഒരു കുട്ടിയും നേരത്തേ ടി.സി. അപേക്ഷ നൽകിയിരുന്നില്ല. സംഭവം വിവാദമായതോടെ ചില കുട്ടികളുടെ പേരിൽ ഓൺലൈനായി ടി.സി. അപേക്ഷ ലഭിച്ചിട്ടുണ്ട്. സ്കൂൾ മാറിയെന്ന് പോർട്ടലിൽ കാണിക്കുന്ന ഒരു കുട്ടിയും വീട്ടുകാരും ഇക്കാര്യം അറിഞ്ഞിട്ടുപോലുമില്ലെന്നും പിടിഎ ആരോപിക്കുന്നു. ഈ വിദ്യാർത്ഥി ഇപ്പോഴും സ്കൂളിൽ വരുന്നുണ്ട്. ഈ വിദ്യാർത്ഥിയുടെ ടി.സി. അപേക്ഷയും ഓൺലൈനായി എത്തിയിട്ടുണ്ട്. എന്നാൽ, തങ്ങളുടെ അറിവോടെയല്ല അപേക്ഷ വന്നതെന്ന് രക്ഷിതാക്കൾ സ്കൂളിന് എഴുതി നൽകിയിട്ടുണ്ട്.
1800ലധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ശാന്തിഗ്രാം. ഇത്തവണയും ഒട്ടേറെ കുട്ടികളെത്തി. സ്കൂൾ തുറന്ന് ആറാം ദിവസമായിരുന്നു തലയെണ്ണൽ. അപ്പോഴാണ് മുൻ ദിവസങ്ങളിൽ സ്കൂളിലുണ്ടായിരുന്ന അഞ്ചാം ക്ലാസിലെ മൂന്നും എട്ടാം ക്ലാസിലെ രണ്ടും കുട്ടികൾ വന്നിട്ടില്ലെന്ന് മനസ്സിലായത്. പിന്നീട് സമ്പൂർണ്ണയിൽ നോക്കിയപ്പോൾ കുട്ടികളുടെ പേര് സ്കൂളിന്റെ പേജിൽ നിന്ന് നീക്കം ചെയ്തതായി കണ്ടു. അന്വേഷിച്ചപ്പോൾ കുട്ടികൾ മറ്റൊരു സ്കൂളിൽ പോകുന്നുവെന്നും മനസ്സിലായി.
ഈ കുട്ടികളിലാരും തന്നെ ടിസിക്കായി സ്കൂളിൽ അപേക്ഷ നൽകിയിരുന്നില്ല. സമ്പൂർണ്ണ പോർട്ടൽ വഴി കുട്ടികൾക്ക് ടിസി അനുവദിക്കാൻ കഴിയുന്നത് പ്രഥമാദ്ധ്യാപകർക്കും ജില്ല ഡി.ഇ.ഒ. ഓഫീസിനുമാണ്. പ്രഥമാദ്ധ്യാപകൻ ഇക്കാര്യം അറിഞ്ഞിട്ടില്ല. അപ്പോൾ ഡിഡിഇ ഓഫീസിൽ നിന്ന് ആരോ തിരിമറി നടത്തിയെന്നാണ് പിടിഎ ആരോപിക്കുന്നത്. അനുമതിയില്ലാതെ കുട്ടികളെ സ്കുൾ മാറ്റിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ ജില്ല വിദ്യാഭ്യാസ ഓഫീസർക്കും മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
0 Comments