‘അഭ്യൂഹങ്ങൾ പരത്തരുത്, എല്ലാ പമ്പുകളിലും ആവശ്യത്തിന് പെട്രോൾ ഉണ്ട്’; പെട്രോളിയം മന്ത്രാലയം.ന്യൂഡൽഹി: പെട്രോളിയം - ഡീസൽ ഉത്പാദനത്തിൽ രാജ്യം സ്വയം പര്യാപ്തമെന്ന് പെട്രോളിയം മന്ത്രാലയം. മുഴുവൻ ശുദ്ധീകരണശാലങ്ങളും 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രകൃതി വാതകങ്ങൾ തടസ്സമില്ലാതെ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു. നിലവിൽ പ്രതിസന്ധി നേരിടുന്നവർ പ്രാദേശിക ഡീലർമാരുമായി സംസാരിച്ച് പൈപ്പ് നാച്ചുറൽ ഗ്യാസ് കണക്ഷൻ എടുക്കണമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോൾ ഉണ്ടെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്ടിൽ ഒരു പെട്രോൾ പമ്പിൽ ലൂസ് കണ്ടെയ്നറുകളിൽ പെട്രോൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടു. അത് സുരക്ഷിതമല്ല. പെട്രോൾ പമ്പിനെതിരെ നടപടിയെടുത്തെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. എല്ലാ ഡീലർമാരും വിതരണം ചെയ്യുമ്പോൾ കർശനമായി മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
രാജ്യത്തേക്ക് ഇന്ധനം ഭൂരിഭാഗവും വരുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. അതിനാണ് പ്രതിസന്ധി ഉണ്ടായതെന്ന് പെട്രോളിയം മന്ത്രാലയം പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് മന്ത്രാലയ ഓർമ്മിപ്പിച്ചു. 50- 55 ലക്ഷം എൽപിജി ബുക്കിങ്ങുകളാണ് ഒരു ദിവസം ശരാശരി ഉണ്ടാകാറുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബുക്കിംഗ് 75 ലക്ഷമായി ഉയർന്നു. അത് പരിഭ്രാന്തിയെ തുടർന്ന് ബുക്ക് ചെയ്യുന്നതാണ്. മുമ്പത്തെപ്പോലെ 50 ലക്ഷത്തോളം സിലിണ്ടറുകൾ ഇപ്പോഴും വിതരണം ചെയ്യുന്നുണ്ട്. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും എതിരെ നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയെന്നും പെട്രോളിയം മന്ത്രാലയം പറഞ്ഞു.
ഗാർഹിക സിലിണ്ടറുകൾ തടസ്സപ്പെടാത്ത വിതരണം ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എൽപിജി വിതരണം ഉറപ്പാക്കിയിട്ടുണ്ട്. എൽപിജിയുടെ ആഭ്യന്തര ഉൽപാദനം 30 ശതമാനമായി ഇന്ന് വർദ്ധിച്ചു. 48,000 കിലോ ലിറ്റർ അധിക മണ്ണെണ്ണയും വിതരണം ചെയ്തു. അഭ്യൂഹങ്ങൾ പടരാതിരിക്കാൻ മാധ്യമങ്ങളും ശ്രമിക്കണമെന്നും പെട്രോളിയം മന്ത്രാലയം നിർദ്ദേശിച്ചു.
0 Comments