‘
ഒരു കവിളത്ത് അടിച്ചാൽ മറ്റേ കവിൾ കാണിച്ചു കൊടുക്കാൻ ഞാൻ ഗാന്ധിജി അല്ല, എന്നെ തൂക്കിക്കൊല്ലാൻ വിധിക്കൂ എന്ന് ചെന്താമര.പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. കേസിൽ ചുമത്തിയിരുന്ന ഭാരതീയ ന്യായ സംഹിത (BNS) 103(1), 126(2) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വിധിച്ചു.
വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് “എന്തെങ്കിലും പറയാനുണ്ടോ” എന്ന കോടതിയുടെ ചോദ്യത്തിന് ആദ്യം “ഒന്നും പറയാനില്ല” എന്നായിരുന്നു ചെന്താമരയുടെ മറുപടി. തുടർന്ന്, “എന്നെ തൂക്കിക്കൊല്ലാൻ വിധിക്കൂ” എന്നും പ്രതി കോടതിയിൽ പറഞ്ഞു. നിങ്ങൾക്ക് എന്റെ അവസ്ഥ വന്നാലേ അത് മനസിലാകൂ, വേണ്ടി വന്നാൽ ഇനിയും കൊല്ലും, എഴുതാൻ പറ്റുന്നത് എഴുതിക്കോ എന്നും ചെന്താമര ജഡ്ജിയെ വെല്ലുവിളിച്ചു. ഒരു കവിളത്ത് അടിച്ചാൽ മറ്റേ കവിൾ കാണിച്ചു കൊടുക്കാൻ താൻ ഗാന്ധിജി അല്ലെന്നും ചെന്താമര പറഞ്ഞു.
ശിക്ഷാവിധി സംബന്ധിച്ച വാദം കേട്ട ശേഷമായിരിക്കും കോടതി അന്തിമ ശിക്ഷ പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായതിനാൽ വിധി വലിയ ശ്രദ്ധ നേടുകയാണ്. നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷമാകുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27നാണ് ചെന്താമര, അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്കായി മലയിടുക്കിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ട് ദിനം നീണ്ട തെരച്ചിലിനൊടുവിലാണ് 28 ന് രാത്രി 11 മണിയോടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി അഞ്ചിന് സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ തെളിവെടുപ്പ് നടത്തി. ഫെബ്രുവരി 18ന് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി. 2019ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. 2022 ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചത്. മാർച്ച് 3ന് കേസിൽ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. മാർച്ച് 25ന് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പൊലീസ് കോടതിയിൽ സമർപ്പെട്ടു. ഫെബ്രുവരി 23 മുതൽ മെയ് 6 വരെ വിചാരണ നീണ്ടു. 132 സാക്ഷികളിൽ 4 പേർ കൂറുമാറിയിരുന്നു.
0 Comments