ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇ.പി. ജയരാജൻ.

കണ്ണൂര്‍: കെ. സുധാകരന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. കെ. സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറായി നില്‍ക്കുന്നതെന്നും നേരത്തെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇ.പി. ജയരാജൻ തുറന്നടിച്ചു. കെ. സുധാകരൻ ബിജെപിയിലേക്ക് പോകാൻ എത്ര തവണ ശ്രമം നടത്തിയെന്നും ഇ.പി. ജയരാജൻ ചോദിച്ചു. അമിത് ഷായെ കണ്ട് ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം നടത്തി. ചെന്നെയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു.
സുധാകരൻ ഇന്നലെ മരുന്ന് കഴിച്ചില്ലെന്നു തോന്നുന്നു. അതാണ് താൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതെന്നും ഇ.പി. പരിഹസിച്ചു. എനിക്ക് ബിജെപിയിൽ പോകേണ്ട ആവശ്യമില്ല. ഞാൻ ആർഎസ്എസുക്കാര്‍ക്കെതിരെ പോരാടി വന്ന നേതാവാണ്. അവർ എന്നെ പല തവണ വധിക്കാൻ ശ്രമിച്ചതാണ്. ഞാൻ ദുബായിയിൽ പോയിട്ട് വർഷങ്ങളായി. മന്ത്രിയായിരുന്നപ്പോഴാണ് അവസാനം പോയത്. നിലവാരമില്ലാത്തവർ പറഞ്ഞതിനെക്കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. സുധാകരൻ എന്നെ വെടിവെക്കാൻ അയച്ച രണ്ടുപേരും ആർഎസ്എസുകാരാണ്. സുധാകരന് എന്നോട് പക തീർന്നിട്ടില്ല. മാധ്യമങ്ങൾ മാന്യത തെളിയിക്കാൻ നിലപാട് സ്വീകരിക്കണം. ഇത്തരം ആരോപണങ്ങളെ അവഗണിക്കണം. ആരോപണത്തില്‍ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കും. വക്കീല്‍ നോട്ടീസ് അയക്കും. ദല്ലാൾ നന്ദകുമാറിനെ അറിയില്ല. പറഞ്ഞതൊക്കെ അവരോട് ചോദിക്കണമെന്നും ശോഭയെ പരിചയമില്ലെന്നും ബന്ധമില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
0 Comments