രാജ്യാന്തര മയക്ക് മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പിടിയിൽ.
ബെംഗളൂരു: രാജ്യാന്തര മയക്ക് മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോൾ (29) ആണ് ബെംഗളൂരു മടിവാളയിൽ നിന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ബെംഗളൂരു മൈക്കോ പോലീസിന്‍റെ സഹകരണത്തോടെ ആണ് അറസ്റ്റ്. കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി വിപിൻ എന്നയാളെ അങ്കമാലിയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. അതിന്‍റെ തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലേയ്ക്കെത്തിയത്. മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന ഇയാൾ 2014ലാണ് സ്റ്റുഡന്റ് വിസയിൽ ബെംഗളൂരുവിലെത്തിയത്. എന്നാൽ, പഠിക്കാൻ പോകാതെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. രാസലഹരി നിർമ്മിക്കാനും തുടങ്ങി. ഈ നിർമ്മാണത്തെ കുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലേക്കെത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്നാണ് കരുതുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വിൽപന നടത്തിയിട്ടുള്ളത്. ഫോൺ വഴി ഇയാളെ ബന്ധപ്പെടാൻ സാധിക്കില്ല. ഗൂഗിൾ പേ വഴി തുക അയച്ചു കൊടുത്താൽ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടു വയ്ക്കും. തുടർന്ന് ലൊക്കേഷൻ മാപ്പ് അയച്ചു കൊടുക്കും. അവിടെപ്പോയി ശേഖരിക്കണം. ഇതാണ് ഇയാളുടെ രീതി. ദിവസങ്ങളോളം പലയിടങ്ങളിൽ രാപ്പകൽ തമ്പടിച്ചാണ് പ്രതിയെ നിരീക്ഷണവലയത്തിലാക്കി ബെംഗളൂരു പോലീസിന്‍റെ സഹായത്തോടെ കസ്റ്റഡിലാക്കിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി എ. പ്രസാദ്, എഎസ്പി ട്രെയിനി അഞ്ജലി ഭാവന, ഇൻസ്പെക്ടർ പി. ലാൽ കുമാർ, എസ്ഐ എൻ.എസ്. റോയി, സീനിയർ സിപിഒമാരായ എം.ആർ. മിഥുൻ, കെ.ആർ. മഹേഷ്, സിപിഒമാരായ അജിതാ തിലകൻ, എബി സുരേന്ദ്രൻ, ഡാൻസാഫ് ടീം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഓപ്പറേഷൻ ക്ലീനിന്‍റെ ഭാഗമായി കഴിഞ്ഞ 6 മാസത്തിനുള്ളിൽ 745 എൻഡിപിഎസ് കേസുകളാണ് എറണാകുളം റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
0 Comments