സേവന ഫീസുകള്‍ വര്‍ദ്ധിക്കും, പദ്ധതികളുടെ മുന്‍ഗണനാ ക്രമത്തില്‍ മാറ്റം.
തിരു.: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്കിയ കനത്ത തിരിച്ചടിയില്‍ പാഠമുള്‍ക്കൊണ്ട് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ മുന്‍ഗണനാക്രമത്തില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ വെട്ടിക്കുറയ്ക്കും. അനുവദിച്ച തുക പുനഃക്രമീകരിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്കി.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം.
വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീരിക്കും. ധന, റവന്യൂ, നിയമ മന്ത്രിമാരാണ് ഉപസമിതി അംഗങ്ങളായിരിക്കുക. പരിഗണന കൊടുക്കേണ്ട വിഷയങ്ങളുടെ മന്ത്രിയെ യോഗത്തിലേക്ക് വിളിക്കാനും അതുവഴി തര്‍ക്കം പരിഹരിക്കാനുമാണ് തീരുമാനം.
അനിവാര്യത കണക്കിലെടുത്താകും തുക അനുവദിക്കുക. ഫലത്തില്‍ പല പദ്ധികളും ഇല്ലാതാകും. പദ്ധതികള്‍ അവലോകനം ചെയ്ത് മുന്‍ഗണന നിശ്ചയിക്കാന്‍ ചീഫ് സെക്രട്ടറി, ധന, ആസൂത്രണ സെക്രട്ടറിമാരുടെ സമിതി രൂപവത്കരിക്കും. ആരംഭിക്കുന്ന പദ്ധതികള്‍ക്ക് വര്‍ക്കിംഗ് ഗ്രൂപ്പ് അനുമതി നല്‍കുന്നതിന് മുമ്പ് അതിന്റെ അനിവാര്യത പരിശോധിക്കും. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
മില്‍മ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 2021 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കുക. 16.75 കോടിയുടെ അധിക ബാധ്യത ശമ്പള വര്‍ദ്ധനവിലൂടെ സര്‍ക്കാരിനുണ്ടാകും.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. സെക്രട്ടറിമാര്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാം. 26ന് മുമ്പ് ഉത്തരവ് ഇറക്കണം. പരാതികൾ ഉണ്ടായാല്‍ പരിഗണിക്കാന്‍ ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഉയര്‍ത്തിയ നിരക്കുകളില്‍ വര്‍ദ്ധനയുണ്ടാകില്ല. വിദ്യാര്‍ത്ഥികള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവരെ വർദ്ധനയിൽ നിന്ന് ഒഴിവാക്കും.
0 Comments