ബിജെപിയുടെ ഔദാര്യത്തിലാണ് പിണറായി സര്‍ക്കാര്‍ നിലനില്‍ക്കുന്നത്: കെ. സുധാകരന്‍ എംപി.
കണ്ണൂർ: ബിജെപിയുടെ അധികാരത്തിലും ഔദാര്യത്തിലുമാണ് പിണറായി സര്‍ക്കാര്‍ നിലനിന്ന് പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കിട്ടിയിട്ട് നാലര വര്‍ഷമായി. ഒരു നടപടിയും എടുത്തില്ല. സ്ത്രീ പീഢകര്‍ക്കും കൊലയാളികള്‍ക്കും ക്രിമിനലുകള്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണ്. ഹൈക്കോടതി നടത്തിയ വിമര്‍ശനം യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ്. അതിന് സര്‍ക്കാരിന് ഉത്തരമുണ്ടോ? സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണ വിധേയര്‍ പലരും സിപിഎം ബന്ധം ഉള്ളവരാണ്. അവരെ സംരക്ഷിക്കാനാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിടാതെയും നടപടി എടുക്കാതെയും നീട്ടിക്കൊണ്ടുപോയത്. സ്ത്രീകളുടെ അഭിമാനവും അവകാശവും നഷ്ടപ്പെടുത്തിയ യഥാര്‍ത്ഥ ചിത്രമാണ് ഹേമ കമ്മിറ്റി റിപ്പോട്ടിലുള്ളത്. എന്നിട്ടും പിണറായി സര്‍ക്കാര്‍ എന്തു ചെയ്തു?
ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണകാലത്ത് സ്ത്രീകള്‍ക്ക് സംരക്ഷണം കിട്ടിയ എതെങ്കിലും സംഭവമുണ്ടോ? ദളിത് ബാലികമാരെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയില്ലെ? പ്രതികള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു? കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമം തടയാനുള്ള നടപടി സ്വീകരിക്കാനുള്ള മനസ്സ് എല്‍ഡിഎഫ് സര്‍ക്കാരിനില്ല. ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് ഇടതുസഹയാത്രികര്‍ എത്തുന്നതിനാല്‍ അവര്‍ക്ക് അതിന് സാധിക്കുകയുമില്ലെന്നും സുധാകരന്‍ പരിഹസിച്ചു.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും സഹായം ഇല്ലായിരുന്നെങ്കില്‍ എന്നേ ജയിലില്‍ പോകേണ്ട വ്യക്തിയാണ് മുഖ്യമന്ത്രി. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് ഉള്‍പ്പെടെ ഇതിനോടകം പിണറായി വിജയനെതിരെ എത്രയോ കേസുകള്‍ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. ഗുരുതര ക്രമക്കേടുകളുടെ പേരില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയപ്പോള്‍ അദ്ദേഹത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി ശിക്ഷിപ്പെട്ടില്ല. ഇതെല്ലാം ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്. ഒരു കേസിലും പ്രതിയാക്കാതെ കേന്ദ്ര സര്‍ക്കാര്‍ പിണറായിയെ സംരക്ഷിച്ചു നിര്‍ത്തി. അതിനുള്ള നന്ദിയായിട്ടാണ് പിണറായി വിജയന്‍ ആര്‍എസ്എസിനെയും ബിജെപിയെയും താങ്ങി നടക്കുന്നത്. ആര്‍എസ്എസിനെ മഹത്വവത്കരിക്കുകയാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. സ്പീക്കറുടെ പ്രതികരണം ആര്‍എസ്എസിന്റെ മുഖം മിനുക്കുന്നതിനാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് എംപി ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന് വാര്‍ത്ത വെറും ഊഹാപോഹമാണ്. തെളിവില്ലാത്ത ആരോപണങ്ങള്‍ ആര്‍ക്കു വേണമെങ്കിലും ഉന്നയിക്കാം. അതെല്ലാം സത്യമാകണമെന്നില്ല. ഇത്തരത്തില്‍ ഒരു വിവരവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എന്‍എച്ച്എഐ പാനലില്‍ ചാണ്ടി ഉമ്മന്‍ ഉള്‍പ്പെട്ടത് അഭിഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കിട്ടിയ അംഗീകാരം മാത്രമായാണ് കാണുന്നത്. കേസുകളില്‍ സ്വീകരിക്കുന്ന ന്യായമാണ് പ്രധാനം. അതില്‍ മാറ്റം വരുകയാണെങ്കില്‍ അപ്പോള്‍ നോക്കാമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
0 Comments