ഉപതെരഞ്ഞെടുപ്പ്: വയനാട്ടിൽ 65%, ചേലക്കരയിൽ 73% പോളിംഗ്.
വയനാട്/പലക്കാട്: ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോകസഭാ മണ്ഡലത്തിൽ 65%ഉം ചേലക്കര നിയമസഭാ മണ്ഡലത്തിൽ 73%ഉം പോളിംഗ് രേഖപ്പെടുത്തി.
മണ്ഡലം രൂപീകരിച്ചതിനു ശേഷം ഏറ്റവും കുറവ് പോളിങ്ങാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. 14,71,742 വോട്ടർമാരിൽ 9,50,005 പേരാണ് വോട്ടു ചെയ്‌തത്. ഹോം വോട്ടുകളും പോസ്‌റ്റൽ വോട്ടുകളും ഉൾപ്പെടുത്തി അന്തിമ ശതമാനം പുറത്തു വരുന്നതേയുള്ളു. കൃത്യമായ പോളിംഗ് ശതമാന കണക്ക് ഇന്ന് ഉച്ചയോടെയേ ലഭ്യമാകൂ. കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ഏറനാടാണ്, 69.39 ശതമാനം. കുറവ് നിലമ്പൂരിലും - 61.62 ശതമാനം.
ആറു മാസത്തിനിടെ വീണ്ടും തെരഞ്ഞെടുപ്പ് വന്നതും ഏകപക്ഷീയമായ തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന തോന്നലുമാണ് വോട്ടു ചെയ്യുന്നതിൽ നിന്ന് വോട്ടർമാരെ വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇതര സംസ്ഥാനങ്ങളിലും മറ്റും ജോലി ചെയ്യുന്നവരിൽ ചുരുക്കം പേരേ ഇത്തവണ വോട്ടു ചെയ്യാൻ എത്തിയുള്ളു. പ്രിയങ്ക വാദ്രയുടെ കന്നി മത്സരം എന്ന പ്രത്യേകതയായിരുന്നു വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. രണ്ടു മണ്ഡലഞളിൽ മത്സരിച്ച് വിജയിച്ച ശേഷം രാഹുൽ ഗന്ധി രാജി വച്ചതോടെയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. വളരെ നേരത്തെ തന്നെ പ്രിയങ്കയെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫ് സ്‌ഥാനാർത്ഥിയായി കരുത്തനായ സത്യൻ മൊകേരിയും ഏറ്റവും ഒടുവിൽ എൻഡിഎ സ്ഥാനാർത്ഥിയായി യുവ വനിതാ നേതാവ് നവ്യ ഹരിദാസും എത്തിയതോടെ തെരെഞ്ഞെടുപ്പിന് പ്രത്യേകമാനം കൈവന്നു. അഞ്ചു ലക്ഷം ഭൂരിപക്ഷത്തിൽ പ്രിയങ്കയെ ജയിപ്പിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് യുഡിഎഫ് പ്രചാരണത്തിനിറങ്ങിയത്. എന്നാൽ, ആ ലക്ഷ്യത്തിലേക്ക് യുഡിഎഫിന് എത്താൻ സാധിച്ചേക്കില്ലെന്നതാണ് പോളിങ് ശതമാനം സൂചിപ്പിക്കുന്നത്
ഉപതെരെഞ്ഞെടുപ്പ് നടന്ന ചേലക്കര നിയമസഭാ മണ്ഡലത്തിൽ 73% വോട്ടാണ് രേഖപ്പെടുത്തിയത്. ആറുമണിക്ക് ശേഷവും ചില ബൂത്തുകളിൽ നീണ്ട നിര ഉണ്ടായിരുന്നു.70% ന് മുകളിലാണ് പല ബൂത്തുകളിലും പോളിങ്.
ഭേദപ്പെട്ട പോളിങ്, ഭരണവിരുദ്ധ വികാരമായി യുഡിഎഫ് കണക്കു കൂട്ടുന്നു. എന്നാൽ, ചേലക്കര നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്. അഞ്ച് വർഷത്തേയ്ക്ക് നിയമസഭയിലേയ്ക്ക് തെരെഞ്ഞെടുത്തു വിടപ്പെട്ട മുൻമന്ത്രി കെ. രാധാകൃഷ്ണൻ, മണ്ഡലത്തിലെ ജനങ്ങളെ നിർദ്ദാക്ഷിണ്യം കൈവിട്ട് എംപി കുപ്പായം തേടിപ്പോയതാണ് ചേലക്കരയിലെ ജനങ്ങളെ വീണ്ടും പോളിംഗ് ബൂത്തുകളിൽ എത്തിച്ചത്.
0 Comments