Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇസ്രായേൽ ആക്രമണത്തിൽ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ.

ഇസ്രായേൽ ആക്രമണത്തിൽ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ.
ടെഹ്റാൻ : യു.എസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇറാന്റെ നാവികസേനാ മേധാവി കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചയോടെയാണ് മരണം സംഭവിച്ചതെന്ന് ഇറാന്റെ റെവല്യൂഷനറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) അറിയിച്ചു.
       അലിറേസ തങ്‌സിരി ഹുർമുസ് കടലിടുക്കിൽ ഇറാന്റെ ആധിപത്യം നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് ഇറാന് വലിയ തിരിച്ചടിയാണ്. ഓരോ പോരാളിയും ഒരു തങ്‌സിരിയാണ്, 'വരും ദിവസങ്ങളിൽ ലോകം വലിയ അത്ഭുതങ്ങൾ കാണും' എന്നാണ് ഇറാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
       അതേസമയം, ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് അമേരിക്കൻ സൈന്യം പിടിച്ചെടുത്തേക്കുമെന്ന് ഡോണൾഡ് ട്രംപ് സൂചന നൽകി. 'നമുക്ക് മുന്നിൽ ഒരുപാട് വഴികളുണ്ട്, ഒരുപക്ഷേ, നമ്മൾ ഖാർഗ് ദ്വീപ് പിടിച്ചെടുത്തേക്കാം,' എന്ന് ട്രംപ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇറാന്റെ എണ്ണവരുമാനം പൂർണ്ണമായും തടയുകയാണ് ഇതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.
       യുദ്ധം ഇറാനിലും ഇസ്രായേലിലും മാത്രം ഒതുങ്ങുന്നില്ല. സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, യുഎഇ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾക്കു നേരെയും മിസൈൽ ആക്രമണങ്ങളുണ്ടായി. കുവൈത്തിലെ ശുദ്ധജല പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും പത്തു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുബൈക്ക് മുകളിൽ മിസൈലുകൾ വെടിവെച്ചിട്ടു. ഹൂതി വിമതരും യുദ്ധത്തിൽ സജീവമായതോടെ മേഖലയാകെ ഭീതി പടരുകയാണ്.
       യുദ്ധം തുടങ്ങിയ ശേഷം ആഗോള വിപണിയിൽ എണ്ണവില 60 ശതമാനത്തോളം വർദ്ധിച്ചു. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 115 ഡോളറിലെത്തി (10,889 രൂപ) നിൽക്കുകയാണ്. ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസ്സപ്പെട്ടാൽ, ലോകം വലിയൊരു ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താന്റെ നേതൃത്വത്തിൽ ചർച്ചകൾക്ക് ശ്രമം നടക്കുന്നുണ്ടെങ്കിലും ഇറാനും അമേരിക്കയും വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. 

Post a Comment

0 Comments

Ad Code

Responsive Advertisement