പത്തനംതിട്ട: കോന്നി, തണ്ണിത്തോട് കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചിടാൻ വനംവകുപ്പിന്റെ തീരുമാനം. സവാരി കേന്ദ്രത്തിന് സമീപം സിഐടിയു, സിപിഎം പ്രവർത്തകർ കൊടിമരം സ്ഥാപിച്ചത് സംബന്ധിച്ച തർക്കമാണ് തീരുമാനത്തിന് പിന്നിലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
ഇത് സംബന്ധിച്ച അറിയിപ്പ് കോന്നി ഡിഎഫ്ഒ ഉത്തര കുമരംപേരൂർ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് നിർദ്ദേശം നൽകി. കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപം ഒരാഴ്ച മുമ്പാണ് സിഐടിയു – സിപിഎം പ്രവർത്തകർ ഇക്കോ ടൂറിസം വർക്കേഴ്സ് യൂണിയൻ രൂപീകരിച്ച് കൊടിമരം സ്ഥാപിച്ചത്. എന്നാൽ, വനം റിസർവ് ഭൂമിയായ ഇവിടെ അനുമതി ഇല്ലാതെയാണ് കൊടിമരം സ്ഥാപിച്ചതെന്ന് കാട്ടി വനംവകുപ്പ് അധികൃതർ കൊടിമരം പിഴുതുമാറ്റി. കൊടിമരം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും നീക്കാത്തതിനെ തുടർന്നാണ് പിഴുതു മാറ്റിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രവർത്തകർ വീണ്ടും ഇവിടെ കൊടിമരം നാട്ടി. വനപാലകർ വീണ്ടും കൊടിമരം നീക്കം ചെയ്ത ശേഷം പ്രവർത്തകർക്കെതിരെ കേസെടുത്തു. വീണ്ടും കൊടിമരം സ്ഥാപിച്ചത് വനപാലകർ നീക്കിയതോടെ പ്രതിഷേധമായി. തുടർന്ന് സിഐടിയു തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടെ ഡെപ്യൂട്ടി റേഞ്ച് ഓഫിസറെ സിപിഎം ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും പരാതി ഉയർന്നു. കൊടിമരം നാട്ടിയ സ്ഥലം പഞ്ചായത്ത് ഭൂമിയെന്നാണ് സിപിഎമ്മിന്റെ വാദം. എന്നാൽ, ഇവിടം വനം റിസർവ്വ് ഭൂമിയിൽ ഉൾപ്പെട്ടതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വനം വകുപ്പ്. അതിനാലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും വരെ കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചിടാൻ വനം വകുപ്പ് തീരുമാനിച്ചത്.

0 Comments