സിപിഎം നടത്തിയ മുസ്ലിം വിരുദ്ധ പ്രചാരണം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സഹായകരമായതായി സാദിഖലി തങ്ങള്‍.
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാല സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധ പ്രചാരണം ബിജെപിക്ക് സഹായമാകുന്നുവെന്ന് സാദിഖലി തങ്ങള്‍ ലീഗ് മുഖപത്രമായ ചന്ദ്രികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. ഇടതില്ലെങ്കില്‍ മുസ്ലിങ്ങള്‍ രണ്ടാംതരം പൗരന്മാരാകുമെന്നത് തമാശയാണ്. സമസ്തയെ രാഷ്ട്രീയക്കവലയിലേക്ക് വലിച്ചിഴക്കാൻ സിപിഎം ശ്രമിച്ചു. ഇതിന് സിപിഎമ്മിന് വലിയ പ്രഹരം കിട്ടിയെന്നും സിപിഎം വിതയ്ക്കുന്നത് ബിജെപിയാണ് കൊയ്യുന്നതെന്നും സാദിഖലി തങ്ങള്‍ വിമർശിച്ചു.
മതനിരാസത്തിലൂന്നിയ കമ്യൂണിസത്തെ മതങ്ങളുടെ വർണ്ണക്കടലാസില്‍ പൊതിഞ്ഞാണ് സിപിഎം കേരളത്തില്‍ മാർക്കറ്റ് ചെയ്യുന്നത്. ഇരുതല മൂർച്ചയുള്ള തന്ത്രങ്ങളാണ് ഇതിന് സിപിഎം. തിരഞ്ഞെടുക്കുന്നത്. ജനങ്ങളോട് ശരിയായി രാഷ്ട്രീയം പറയാനില്ലാതാവുമ്പോള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാൻ കുതന്ത്രങ്ങള്‍ പുറത്തെടുക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്.
കോഴിക്കോട്ട് എം.കെ. രാഘവനെതിരെ കരീംക്കയായും വടകരയില്‍ ഷാഫി പറമ്പിലിനെതിരെ വ്യാജ കാഫിർ സ്‌ക്രീൻഷോട്ടായും വന്നത് ഇതിന്റെ ഉദാഹരണമാണ്. സിപിഎം കേരളത്തില്‍ നടത്തുന്ന മുസ്ലിം വിരുദ്ധപ്രചാരണങ്ങള്‍ ബിജെപിക്ക് സഹായമായി. ഏകസിവില്‍ കോഡ്, സവർണ്ണ സാമ്പത്തിക സംവരണം, മുത്തലാഖ് നിരോധനം, ലൗ ജിഹാദ് എന്നിവ ആദ്യം ഉന്നയിച്ചത് സിപിഎമ്മാണ്. കേരളത്തില്‍ സച്ചാർ സമിതി റിപ്പോർട്ട് അട്ടിമറിച്ചതും മുസ്ലിം സംവരണം വെട്ടിക്കുറച്ചതും സിപിഎം സർക്കാരുകളാണ്. ഇസ്ലാമോഫോബിയ ആണ് പിണറായി പൊലീസിൻ്റെ മുഖമുദ്രയെന്ന് ഘടകകക്ഷിയായ സിപിഐ പോലും ആരോപിച്ചു.
ഇത്തവണ സമസ്തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് പൊന്നാനിയില്‍ സിപിഎം ശ്രമിച്ചത്. സമുദായത്തിലെ സംഘടനകളുടെ പൊതു പ്ലാറ്റ്ഫോമാണ് മുസ്ലിം ലീഗ്. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിലധിഷ്ഠിതമായ മതനിരാസ അടിത്തറയുള്ള കമ്യൂണിസ്റ്റുകള്‍ക്ക് സമസ്തയെ ശിഥിലമാക്കാൻ മോഹമുണ്ടാവാം. ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെ കുറിച്ച് സിപിഎമ്മുകാർ ഇനുയുമേറെ പഠിക്കാനുണ്ട്. ഇന്ത്യയുടെ ആത്മാവ് മതേതരവും ജനാധിപത്യത്തിൽ അധിഷ്ഠിതമായ സഹനസാമീപ്യവുമാണ്. സ്നേഹപൊയ്കയില്‍ വിഷം കലക്കുന്നവർക്ക് വൈകാതെ വാളെടുത്തവൻ വാളാല്‍ എന്ന അവസ്ഥയുണ്ടാകുമെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി.
0 Comments