അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെ സിപിഎം പുറത്താക്കിയാൽ ബിജെപി സംരക്ഷിക്കുമെന്ന് കെ. സുരേന്ദ്രൻ.
തിരു.: അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെ സിപിഎം പുറത്താക്കിയാൽ ബിജെപി സംരക്ഷിക്കുമെന്ന് ബിജെപി സംസ്ഥന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം തിരുത്തലിന് ഒരുങ്ങുകയാണെങ്കിൽ ആലപ്പുഴയിലെ കളയല്ല പിണറായിയിലെ കളയാണ് പറച്ചു കളയേണ്ടതെന്ന് കെ. സുരേന്ദ്രൻ. അതിനുള്ള ധൈര്യം എം.വി. ഗോവിന്ദനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദിച്ച കുറ്റത്തിന് ജി. സുധാകരനെ പുറത്താക്കിയാൽ, അദ്ദേഹത്തെ ഉൾക്കൊള്ളാൻ ശരിയായ ബദൽ ഇപ്പോൾ കേരളത്തിലുണ്ട്. ശക്തമായ നിലപാടെടുത്ത് സിപിഎമ്മിൽ രക്തസാക്ഷികളാവുന്നവരെ സ്വീകരിക്കാൻ ബിജെപിയുണ്ട്. പണ്ടൊക്കെ സിപിഎമ്മിൽ നിന്നും പുറത്താകുന്നവർ അനാഥമാവുമായിരുന്നെങ്കിൽ ഇന്ന് 20 % വോട്ടുള്ള എൻഡിഎ ഇവിടെയുണ്ട്. ഒരിക്കലും വർഗ്ഗീയ പ്രീണന രാഷ്ട്രീയത്തെ ബിജെപി പ്രോത്സാഹിപ്പിക്കില്ല. വികസന രാഷ്ട്രീയം ഉയർത്തിയാവും എൻഡിഎ ന്യൂനപക്ഷങ്ങളെ സമീപിക്കുകയെന്നും സുരേന്ദ്രൻ പറഞ്ഞു.
കുടുംബാധിപത്യ ഭരണമാണ് കേരളത്തിൽ നടക്കുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. കേരളത്തിലെ സൂപ്പർ മുഖ്യമന്ത്രിക്കെതിരെയാണ് പി.എസ്.സി. മെമ്പർ നിയമനത്തിലെ കോഴ ആരോപണം വന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ഭൂരിപക്ഷ ജനവിഭാഗത്തിന് നേരെ കയ്യോങ്ങുകയാണ് സിപിഎം ചെയ്യുന്നത്. തങ്ങൾക്ക് വോട്ടു ചെയ്യാത്തവരോട് പകപോക്കാനാണ് സിപിഎം ഒരുങ്ങുന്നത്. എന്നാൽ, ബിജെപിയെ പിന്തുണച്ചതിൻ്റെ പേരിൽ ആരും ആക്രമിക്കപ്പെടില്ല. ക്രൈസ്തവ നേതൃത്വത്തെയും സിപിഎം ഭീഷണിപ്പെടുത്തുകയാണ്. ബിജെപിക്ക് വോട്ട് ചെയ്തവരെ വേട്ടയാടാൻ അനുവദിക്കില്ല. എസ്എഫ്ഐയെ ഉപയോഗിച്ച് നാട്ടിൽ കലാപം അഴിച്ചുവിടുകയാണ് സിപിഎം. പ്രിൻസിപ്പൽമാർക്ക് കോളേജിൽ പ്രവേശിക്കാനാവാത്ത സാഹചര്യമാണുള്ളത്. ഇതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പോരാടാനാണ് ബിജെപിയുടെ തീരുമാനം.
എൽഡിഎഫ് അല്ലെങ്കിൽ യുഡിഎഫ് എന്ന സ്ഥിതി കേരളത്തിൽ മാറി. മൂന്നാമതൊരു ശക്തി കൂടി വന്നു. ഇത് കേരളമാണ് ബിജെപിക്ക് ബാലികേറാമലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ആ കേരളത്തിൽ ബിജെപി ഒന്നാമതുമെത്തി രണ്ടാമതും എത്തി. എൽഡിഎഫിനും ബിജെപിക്കും ഒരേ സീറ്റാണ് കിട്ടിയത്. അധികം വൈകാതെ ബിജെപി കേരളം ഭരിക്കും. മാരാർജി മുതലുള്ള നേതാക്കൾ കേരളം മുഴുവൻ നടന്ന് പ്രവർത്തിച്ചതാണ് ഈ വിജയത്തിൻ്റെ അടിത്തറ. തനിക്ക് മുമ്പേ പ്രവർത്തിച്ച എല്ലാ സംസ്ഥാന അദ്ധ്യക്ഷൻമാർക്കുമാണ് വിജയത്തിൻ്റെ ക്രെഡിറ്റ്. ബലിദാനികളുടെ പ്രസ്ഥാനമാണ് ബിജെപി. വിശ്വസിച്ച ആദർശത്തിന് വേണ്ടി പ്രവർത്തിക്കാനിറങ്ങിയതിൻ്റെ പേരിൽ നൂറുകണക്കിന് പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടു. പ്രധാനമന്ത്രിയും ദേശീയ നേതാക്കളും എപ്പോഴും കേരളത്തിൻ്റെ നേട്ടങ്ങളെ കുറിച്ച് പറയാറുണ്ട്. അത് ഇവിടുത്തെ പ്രവർത്തകരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനത്തിനുള്ള അംഗീകാരമാണ്.
ഈ വിജയത്തിലും അമിതമായി ആഹ്ലാദിക്കാനും സന്തോഷിക്കാനും ഒന്നുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പോയത് യുഡിഎഫിലേക്കല്ല, എൻഡിഎയിലേക്കാണ്. മുന്നോട്ട് പോകാനുള്ള വഴിയാണ് വോട്ടർമാർ നൽകിയത്. വിശ്രമമില്ലാതെ പോരാടണം. തോറ്റപ്പോൾ ആക്രമിക്കപ്പെട്ടു. പരിഹസിക്കപ്പെട്ടു. എന്നാൽ, നമ്മൾ പിന്തിരിയാതെ പോരാടി. ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
0 Comments