ന്യൂഡൽഹി: ഇറാന്‍ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് എന്ന കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം 24 ജീവനക്കാരെയും മോചിപ്പിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം. മാനുഷിക പരിഗണന കണക്കിലെടുത്താണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിർ അബ്ദുല്ലാഹിയന്‍ പറഞ്ഞു. കപ്പലിലെ ഏകവനിതയും മലയാളിയുമായ ആന്‍ ടെസ ജോസഫിനെ നേരത്തെ മോചിപ്പിച്ചിരുന്നു.
ഒമാന്‍ ഉള്‍ക്കടലിന് സമീപം ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് ഇസ്രയേല്‍ ബന്ധമുള്ള എംഎസ്‌സി ഏരീസ് എന്ന ചരക്കുകപ്പല്‍ ഹെലികോപ്റ്ററില്‍ എത്തിയ ഇറാന്‍ സേനാംഗങ്ങള്‍ പിടിച്ചെടുത്ത് ഇറാന്‍ സമുദ്രപരിധിയിലേക്ക് കൊണ്ടുപോയത്. ഏപ്രില്‍ ഒന്നിന് സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കോണ്‍സുലര്‍ കെട്ടിടത്തിനുള്ളില്‍ രണ്ട് ഇറാനിയന്‍ ജനറല്‍മാര്‍ കൊല്ലപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ആരോപിച്ചാണ് ചരക്കുകപ്പല്‍ പിടിച്ചെടുക്കുകയും ഇസ്രയേലില്‍ ഇറാന്‍ വ്യോമാക്രമണം നടത്തുകയും ചെയ്തത്.
0 Comments