ജോർജ് കുര്യന് ലഭിച്ചത് നിസ്വാർത്ഥ പ്രവർത്തനത്തിന് പാർട്ടി നൽകിയ അംഗീകാരം.
കോട്ടയം: അല്‍ഫോണ്‍സ് കണ്ണന്താനത്തിനു ശേഷം നരേന്ദ്രമോദി സർക്കാരില്‍ കേരളത്തിലെ ക്രൈസ്തവ വിഭാഗത്തില്‍ നിന്നും കേന്ദ്രമന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ നേതാവാണ് ജോർജ് കുര്യൻ. 1980ല്‍ ബിജെപി സ്ഥാപിക്കപ്പെട്ടതു മുതല്‍ പ്രസ്ഥാനത്തില്‍ ജോർജ്ജ് കുര്യനുണ്ട്.
കോട്ടയത്തെ ഗ്രാമമായ കാണക്കാരിയില്‍ നിന്ന് അന്ന് 19 വയസ്സ് മാത്രം പ്രായമുള്ള ജോർജ്ജ് കുര്യൻ ദേശീയതയുടെ ആദർശങ്ങളിലെത്തിയത് ഏറ്റുമാനൂർ രാധാകൃഷ്ണൻ വഴിയാണ്.
അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്തിലെ പ്രവർത്തനശേഷം യുവമോർച്ചയില്‍ എത്തി. വെങ്കയ്യ നായിഡു, പ്രമോദ് മഹാജൻ, ഗോവിന്ദാചാര്യ തുടങ്ങിയ തീപ്പൊരി നേതാക്കള്‍ യുവജനപ്രസ്ഥാനം നയിച്ചപ്പോള്‍ സംസ്ഥാന ജോർജ് കുര്യനും നേതൃത്വത്തിലെത്തിയിരുന്നു.
പ്രൊഫ. ഒ.എം. മാത്യു, പ്രൊഫ. ടോണി മാത്യു, ഡോ. റേച്ചല്‍ മത്തായി, ഡോ. സേവ്യർ പോള്‍, റഹ്മാൻ തുടങ്ങിയവരില്‍ യുവനേതാവായിരുന്നു കുര്യൻ. യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ, ദേശീയ വൈസ് പ്രസിഡൻ്റ്, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡൻ്റ്, ബിജെപി ദേശീയ സമിതിയംഗം തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗവും ഉപാദ്ധ്യക്ഷനുമായി കുര്യൻ. അക്കാലത്ത് ന്യൂനപക്ഷ പദവി, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സർക്കാരിന് നല്‍കിയ പഠന- അന്വേഷണ റിപ്പോർട്ടുകള്‍ കുര്യന് ദേശീയ ഭരണ-രാഷ്‌ട്രീയ തലത്തില്‍ ശ്രദ്ധ നേടാൻ സഹായിച്ചു. ഓ. രാജഗോപാല്‍ കേന്ദ്ര മന്ത്രിയായപ്പോള്‍ ഓഫീസർ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി (ഒഎസ്ഡി) ആയിരുന്നു. ഭരണനിർവ്വഹണത്തില്‍ രാജഗോപാലിന്റെ വലം കൈ ആയിരുന്നു. അങ്ങനെ അധികാര രാഷ്‌ട്രീയവുമായി അടുത്തു.
63കാരനായ അദ്ദേഹം കേരളത്തിലെ ടെലിവിഷൻ സംവാദങ്ങളില്‍ പരിചിതമായ മുഖമാണ്. കൂടാതെ ഹിന്ദി പരിചിതമായതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ബിജെപി നേതാക്കളുടെ പ്രസംഗങ്ങള്‍ പലപ്പോഴും വിവർത്തനം ചെയ്യാറുമുണ്ടായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കോട്ടയായ പുതുപ്പള്ളിയില്‍ നിന്ന് മത്സരിച്ചിരുന്നു. പല കാലയളവിലും ബിജെപി സംസ്ഥാന ഓഫീസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി/സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
ഭാര്യ അന്നമ്മ ഇന്ത്യൻ ആർമിയില്‍ നിന്ന് വിരമിച്ച നഴ്‌സിംഗ് ഓഫീസറാണ്.
0 Comments