കന്നഡ നടൻ ദർശൻ തൂഗുദീപ കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റില്‍.
ബെംഗളൂരു: കന്നഡ നടൻ ദർശൻ തൂഗുദീപ കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റില്‍. മൈസൂരുവിലെ ഒരു ഹോട്ടലില്‍ നിന്ന് നടനെ പോലീസ് ബെംഗളൂരുവിലേക്ക് മാറ്റി. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം ബംഗളൂരുവിലെ ലോക്കല്‍ പോലീസ് അന്വേഷിച്ചു വരികയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ ചോദ്യം ചെയ്തിരുന്നു. ദർശൻ്റെ പേരുകൂടി വെളിപ്പെട്ടതിനെ തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദർശൻ്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓണ്‍ലൈൻ വഴി അപകീർത്തിപരമായ പരാമർശങ്ങള്‍ക്ക് വിധേയയാക്കിയതിനും നടിയുമായുള്ള ബന്ധം ഭാര്യയെ അറിയിച്ചതിലുള്ള പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. നടൻ്റെ ഭാര്യക്ക് രേണുകസ്വാമി ചില അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദർശൻ, പവിത്ര എന്നിവരും മറ്റ് ഒമ്പത് പ്രതികളും നഗരത്തിലെ അന്നപൂർണ്ണേശ്വരി നഗർ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലാണ്. രേണുകസ്വാമിയെ പ്രതികള്‍ ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തിയതായി പോലീസ് പറഞ്ഞു. രണ്ട് മാസം മുമ്പ് ഇയാളെ ഇവർ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ശേഷം പോലീസ് സ്‌റ്റേഷന് സമീപമുള്ള കാമാക്ഷിപാളയയിലെ അഴുക്കുചാലില്‍ മൃതദേഹം തള്ളുകയായിരുന്നു. പ്രതികളിൽ ഒരാളുടെ അമ്മാവൻ്റെ പട്ടണഗെരെയിലെ കാർ ഷെഡിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ചിത്രദുർഗയില്‍ രജിസ്റ്റർ ചെയ്ത ആളെ കാണാതായെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം നടന്നത്. അന്വേഷണത്തിനിടെ, സാമ്പത്തിക പ്രശ്‌നങ്ങളാണ് രേണുകസ്വാമിയെ കൊലപ്പെടുത്താൻ കാരണമെന്ന് ആരോപിച്ച് മൂന്ന് പേർ കീഴടങ്ങി. എന്നാല്‍, തുടരന്വേഷണം ദർശനത്തിലേക്ക് തന്നെയെത്തി.
ചിത്രദുർഗയിലെ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ ദർശൻ തൂഗുദീപയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് വെസ്റ്റ് ഡിവിഷൻ ഡിസിപി എസ്. ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു. "കാമാക്ഷിപാളയ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്ത് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഇവരെ ചോദ്യം ചെയ്തുവരുകയാണ്. ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് മറ്റു വിശദാംശങ്ങളും വെളിപ്പെടുത്താൻ കഴിയില്ല," അദ്ദേഹം പറഞ്ഞു.
0 Comments