കളിവള്ളം തുഴയുന്ന നീലപൊന്മാന്‍ 70-ാമത് നെഹ്രു ട്രോഫി ഭാഗ്യചിഹ്നം.
ആലപ്പുഴ: 70-മത് നെഹ്രു ട്രോഫി വള്ളംളംകളിയുടെ ഭാഗ്യചിഹ്നമായി 'കളിവള്ളം തുഴയുന്ന നീലപ്പൊന്മാൻ' തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട ലോഗോ തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശിനിയും ഗ്രാഫിക്ക് ഡിസൈനററുമായ കെ.വി. ബിജിമോൾ ആണ്.
ഓഗസ്റ്റ് 10ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം, ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എഡിഎം വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എഡിഎം. വിനോദ് രാജ് അദ്ധ്യക്ഷനായി. മുഖ്യാതിഥിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍ടിബിആര്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ സ്‌നേഹോപഹാരം വിനോദ് രാജ് നല്‍കി.
'നീലപൊന്‍മാന്‍' എന്ന പേരില്‍ മുത്തശ്ശന്‍ കുഞ്ചാക്കോ 1975ല്‍ സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. വള്ളംകളിയുടെ ഇത്തവണത്തെ ഭാഗ്യചിഹ്നം നീലപൊന്‍മാന്‍ ആയത് ഇരട്ടി സന്തോഷം നല്‍കുന്നതാണെന്ന് പ്രകാശനകര്‍മ്മം നിര്‍വഹിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ആലപ്പുഴക്കാരന്‍ എന്ന നിലയില്‍ വള്ളംകളിയുടെ ഭാഗ്യചിഹ്ന പ്രകാശനത്തിന് പങ്കുകൊള്ളാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നത്. തന്റെ സിനിമാ ജീവിതത്തില്‍ ആലപ്പുഴ വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീല പൊന്മാനെ തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശിനി കെ.വി. ബിജിമോളാണ്. ഗ്രാഫിക് ഡിസൈനറാണ് ബിജിമോള്‍. മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് അദ്ധ്യാപകരായ വി.ജെ. റോബര്‍ട്ട്, വി.ഡി. ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.
0 Comments