ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ മഹാത്മാഗാന്ധി സർവകലാശാലയിലെ 16 അദ്ധ്യാപകർ. കോട്ടയം: അന്താരാഷ്ട്ര റാങ്കിങ് സംരഭമായ സൈ റാങ്ക് ഗ്ലോബൽ (SciRank Global) പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച അഞ്ച് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പതിനാറ് അദ്ധ്യാപകരും ഒരു സീനിയർ സയന്റിസ്റ്റും രണ്ടു ഗവേഷക വിദ്യാർത്ഥികളും ഇടം നേടി. ലോകമെമ്പാടും സജീവമായി ഗവേഷണം നടത്തുന്ന ഗവേഷകരുടെ പ്രബന്ധങ്ങൾ, അവരുടെ ശാസ്ത്ര സംഭാവനകൾ, സൈറ്റേഷനുകൾ എന്നിവ വിലയിരുത്തിയാണ് ഈ ആഗോള പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
പ്രൊഫ. ജി. അനിൽകുമാർ, പ്രൊഫ. ബീന മാത്യു, പ്രൊഫ. സുരേഷ് മാത്യു, ഡോ. ഡിറ്റി ഡിക്സൺ, ഡോ. കൃഷ്ണൻ കർത്താ കളത്തിൽ (സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്), പ്രൊഫ. രാധാകൃഷ്ണൻ ഇ.കെ., പ്രൊഫ. ജ്യോതിസ് മാത്യു, പ്രൊഫ. ജിഷ എം.എസ്., ഡോ. ദിവ്യ കെ. (സ്കൂൾ ഓഫ് ബയോ സയൻസസ്), പ്രൊഫ. നന്ദകുമാർ കളരിക്കൽ, പ്രൊഫ. സിറിയക് ജോസഫ്, പ്രൊഫ. ബിജു പി.ആർ. (സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിക്സ്), ഡോ. ശ്രീകല എം.എസ്., ഡോ. ഷാരെൽ റിബെല്ലോ (സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്നോളജി), പ്രൊഫ. സി.ടി. അരവിന്ദകുമാർ, ഡോ. സിബു സൈമൺ (സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസ് ), പ്രൊഫ. കെ.പി. മോഹനകുമാർ (ഇൻറർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച്), പ്രൊഫ. സാബു തോമസ് (ഇന്റർനാഷണൽ ആൻഡ് ഇൻറർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസസ് ആൻഡ് നാനോ ടെക്നോളജി), ഡോ. ഉഷ രാജമ്മ (ഇൻറർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോ മെഡിക്കൽ റിസർച്ച്) എന്നിവരാണ് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും പട്ടികയിൽ ഉൾപ്പെട്ടവർ.
ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ-സോഴ്സ് ഗവേഷണ ഡാറ്റാ ബേസായ ഓപ്പൺ അലക്സിലെ 8 മില്ല്യൺ പ്രൊഫൈലുകൾ വിലയിരുത്തിയാണ് റാങ്കിങ്ങ് തയ്യാറാക്കിയിട്ടുള്ളത്. പത്ത് ഗവേഷണ പ്രബന്ധങ്ങളെങ്കിലും പ്രസിദ്ധീകരിച്ചവരെ മാത്രമേ കണക്കിലെടുത്തിട്ടുള്ളുവെങ്കിലും പ്രബന്ധങ്ങളുടെ എണ്ണം മാത്രം പരിഗണിക്കാതെ നിലവാരം കൂടി നോക്കിയാണ് അന്തിമ സ്കോർ തയ്യാറാക്കിയിരിക്കുന്നതെന്ന് സൈ ഗ്ലോബലിന്റെ വെബ്സൈറ്റ് വിശദീകരിക്കുന്നു. സർവകലാശാലയുടെ ഉയർന്ന ഗവേഷണ നിലവാരത്തിനും അന്തർദേശീയ തലത്തിലുള്ള അംഗീകാരത്തിനും കൂടുതൽ കരുത്തു പകരുന്നതാണ് ഈ നേട്ടം. ഈ വർഷത്തെ ടൈംസ് ഗ്ലോബൽ റാങ്കിങ്ങിലും കേരളത്തിൽ ഒന്നാം സ്ഥാനത്തോടെ സർവകലാശാല മികച്ച നിലവാരം പുലർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള ശാസ്ത്രലോകത്തു നിന്നുള്ള ഈ പുതിയ അംഗീകാരവും സർവകലാശാലയെ തേടി എത്തിയിരിക്കുന്നത്.
0 Comments