രണ്ട് മൂക്കുത്തികൾക്കായി 66കാരിയെ തീയിട്ട് കൊലപ്പെടുത്തി.പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കവര്‍ച്ചയ്ക്കിടെ 66കാരിയെ തീയിട്ട് കൊലപ്പെടുത്തി ശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു. പിന്നീട് പാതി കത്തിയ ശരീരം ചാക്കിലാക്കി കുഴിച്ചുമൂടുകയായിരുന്നു. ആട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്.
66 വയസുകാരിയായ സരസമ്മാളിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം. ജൂണ്‍ പത്തിനാണ് സരസമ്മാളിനെ കാണാതായത്. സരസമ്മാളിനെ കാണാതായതിനെ തുടർന്ന് മകൾ ജൂൺ 12ന് കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. പ്രദേശവാസിയായ യുവാവ് സംഭവത്തില്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കവര്‍ച്ചയ്ക്കും കൊലപാതകത്തിനും ഇയാളെ സഹായിച്ച പതിനേഴുകാരനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സരസമ്മാളിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിന്റെ ഭാഗമായുളള അന്വേഷണത്തിലാണ് തിരോധാനം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. തുടര്‍ന്ന് യുവാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. പ്രതിയായ യുവാവ്, സരസമ്മാളിനെ വീട്ടിലെത്തിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി തീയിട്ട് കത്തിച്ചശേഷം കുഴിച്ചിടുകയായിരുന്നുവെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. 19 വയസു കാരനായ യുവാവും പതിനേഴു വയസുകാരനായ സുഹൃത്തും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
തമിഴ്നാട്ടിൽ നിന്നാണ് പ്രതികളായ ഉദയകുമാറിനെയും 17കാരനെയും കസ്റ്റഡിയിലെടുത്തത്. സരസമ്മാളിന്റെ അയൽവാസിയാണ് ഉദയകുമാർ. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. റോഡിലൂടെ പോകുകയായിരുന്ന സരസമ്മാളിനെ സാരി കാണിച്ചുതരാം എന്ന് പറഞ്ഞാണ് പ്രതികൾ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. പിന്നാലെ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് മൂക്കുത്തികൾ മോഷ്ടിക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.
0 Comments