‘വെറ്റിലക്കച്ചവടക്കാരന്റെ രജിസ്റ്റർ പോലെയാണിത്’; ശബരിമല സ്റ്റോക്ക് ബുക്കിനെതിരെ ഹൈക്കോടതി.കൊച്ചി: ശബരിമലയിൽ സൂക്ഷിക്കുന്ന സാധനങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വെറ്റിലക്കച്ചവടക്കാരൻ സൂക്ഷിക്കുന്ന തരത്തിലുള്ള രജിസ്റ്ററാണ് ശബരിമലയിൽ ഉള്ളതെന്ന് കോടതി വിമർശിച്ചു. ഇത്തരമൊരു രജിസ്റ്റർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പോലൊരു സ്ഥാപനത്തിന് യോജിച്ചതല്ലെന്നും സമഗ്രമായ ഡിജിറ്റൽ സ്റ്റോക്ക് രജിസ്റ്റർ തയ്യാറാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് വി. രാജവിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് നിർണ്ണായക നിർദ്ദേശം നൽകിയത്.
ശബരിമലയിലേക്ക് രണ്ട് നിലകളുള്ള 1,000 സ്റ്റീൽ കട്ടിലുകൾ വാങ്ങുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ വിമർശനം. കോടതിയിൽ ഹാജരാക്കിയ സ്റ്റോക്ക് ബുക്കിൽ 93 തരത്തിലുള്ള സാധനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നെങ്കിലും, അവയുടെ കൃത്യമായ വിശദാംശങ്ങൾ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2010 മുതൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആ രജിസ്റ്റർ പര്യാപ്തമല്ലെന്നും ഇത്തരമൊരു രേഖാസംവിധാനം അംഗീകരിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി. സാധനങ്ങളുടെ ഡിജിറ്റൽ രജിസ്റ്റർ തയ്യാറാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഇത് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമാക്കാനും ബെഞ്ച് നിർദ്ദേശിച്ചു.
ശബരിമലയിലേക്ക് രണ്ട് നിലകളുള്ള 1,000 സ്റ്റീൽ കട്ടിലുകൾ വാങ്ങാൻ 1.66 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ദേവസ്വം ബോർഡ് ഭരണാനുമതി നൽകിയെങ്കിലും ഓംബുഡ്‌സ്മാൻ ചില അപാകതകൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഓഡിറ്റ് വിഭാഗം എതിർപ്പ് അറിയിക്കുകയായിരുന്നു. ഇതോടെയാണ് കോടതി സ്റ്റോക്ക് രജിസ്റ്റർ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. നിലവിൽ ശബരിമലയിൽ 3,167 സ്റ്റീൽ കട്ടിലുകളാണുള്ളത്. ആവശ്യത്തിന് 1,752 കട്ടിലുകൾ കൂടി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. പുതിയ കട്ടിലുകൾ വാങ്ങുമ്പോൾ ടെൻഡർ നടപടികളിലെ എല്ലാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
0 Comments