പൗരത്വ നിയമഭേദഗതിയും യുഎപിഎയും റദ്ദാക്കുമെന്ന വാഗ്ദാനവുമായി സിപിഐഎം പ്രകടനപത്രിക.
ന്യൂ ഡൽഹി: പൗരത്വ നിയമഭേദഗതിയും യുഎപിഎയും റദ്ദാക്കുമെന്ന വാഗ്ദാനവുമായി സിപിഐഎം പ്രകടനപത്രിക. 12 വിഭാഗങ്ങളായി തിരിച്ചാണ് സിപിഐഎം പ്രകടനപത്രിക പുറത്തിറക്കിയത്.
ജമ്മുകശ്മീരിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കും, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം റദ്ദാക്കും, പെട്രോൾ, ഡീസൽ വില കുറയ്ക്കും, തെരഞ്ഞെടുപ്പിനായി പാർട്ടികൾക്ക് കേർപ്പറേറ്റുകൾ ഫണ്ട് നൽകുന്നത് നിരോധിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കും, ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കും, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ നീതി വേഗത്തിലാക്കും, സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കും, പൗരന്മാർക്ക് മേലുള്ള ഡിജിറ്റൽ നിരീക്ഷണം അവസാനിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.
സാർവത്രിക പൊതു ആരോഗ്യ പരിരക്ഷ, പെട്രോളിയത്തിൻ്റെ തീരുവകൾ അടിയന്തരമായി കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികൾ, സബ്സിഡിയോടെ ധാന്യവിതരണം പുനസ്ഥാപിക്കും, സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കും തുടങ്ങിയവയാണ് പ്രകടന പത്രികയിൽ പറയുന്ന പ്രധാന നിർദ്ദേശങ്ങൾ.
സിഎഎ ധ്രുവീകരണത്തിനുള്ള അപകടകരമായ തന്ത്രമാണെന്നും അതിനെതിരെ ന്യൂനപക്ഷ സമുദായങ്ങളുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കൊപ്പം വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുമെന്നും സിപിഐ എം ഉറപ്പു നൽകുന്നു. പൊതുമേഖലയുടെ സ്വകാര്യവൽക്കരണത്തിൽ നിന്ന് പിന്മാറും, ലേബർ കോഡുകൾ പിൻവലിച്ച് തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്ന തൊഴിൽനിയമങ്ങൾ നടപ്പാക്കും, തൊഴിൽ സൃഷ്ടിക്കുന്നതിനും അതിലൂടെ ജനങ്ങളുടെ കൈയ്യിൽ പണമെത്തിച്ച് അവരുടെ ക്രയശേഷി വളർത്തുന്ന രീതിയിൽ സാമ്പത്തികവികസനത്തെ സമന്വയിപ്പിക്കും, സമ്പന്നർക്കു മേലും കോർപ്പറേറ്റ് ലാഭത്തിനും ആഡംബര ഉൽപ്പന്നങ്ങൾക്കും നികുതി ചുമത്തി വിഭവശേഖരണമേഖല വിപുലപ്പെടുത്തും, മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്ന 3 പേരുടെ വിദഗ്ധ സമതി ഗവര്‍ണ്ണറെ തെരഞ്ഞെടുക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവന നിര്‍ത്തലാക്കും, ജാതി സര്‍വ്വേ നടപ്പാക്കും, വിദ്വേഷ പ്രസംഗത്തിനെതിരെ ശക്തമായ നിയമനിര്‍മാണം, താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം, തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇരട്ടിയാക്കും, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലെ നഗര തൊഴിലുറപ്പ് പദ്ധതിക്കും, തൊഴിലില്ലായ്മ വേതനത്തിനും നിയമം, കേന്ദ്രം പിരിക്കുന്ന ടാക്സിന്റെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് എന്നിവയും പ്രകടനപത്രിക ഉറപ്പു നൽകുന്നു.
0 Comments