ട്രെയിനില്‍ ടിടിഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന നടത്തി വന്ന യുവതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം: ട്രെയിനില്‍ ടിടിഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന നടത്തി വന്ന യുവതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തൃക്കരുവ മുണ്ടുകാട്ടില്‍ വീട്ടില്‍ റഷീദിന്റെ ഭാര്യ റംലത്ത് (42) ആണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. ആറു മാസമായി ട്രെയിനുകളില്‍ ഇവര്‍ ടിടിഇ ചമഞ്ഞ് യാത്ര ചെയ്യുകയും ടിക്കറ്റ് പരിശോധന നടത്തി വരുകയും ചെയ്യുന്നതിനിടെ, രാജ്യറാണി എക്സ്പ്രസ്സില്‍ നിന്നാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് റംലത്ത് റെയില്‍വേ ജീവനക്കാരുടെ പിടിയിലാകുന്നത്. കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട രാജ്യറാണി എക്സ്പ്രസ് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വനിതകളുടെ കമ്പാര്‍ട്ട്മെന്റിന്റെ വാതിലുകള്‍ തുറക്കുന്നില്ല എന്ന പരാതി ഉയര്‍ന്നു. ഈ സമയം ട്രെയിനിലുണ്ടായിരുന്ന പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ ചീഫ് ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ അജയ്കുമാര്‍, ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ ലാല്‍ കുമാര്‍, ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ജയചന്ദ്രന്‍ പിള്ള എന്നിവര്‍ വനിതാ കമ്പാര്‍ട്ട്മെന്റിന് പുറത്തെത്തി വാതില്‍ തുറക്കാന്‍ പറഞ്ഞപ്പോള്‍ കമ്പാര്‍ട്ട്മെന്റിലുള്ള ടിടിഇ ആണ് വാതിലുകള്‍ അടച്ചതെന്ന് പറഞ്ഞു.
റെയില്‍വേ സ്‌ക്വാഡ് അംഗങ്ങളാണെന്ന് പറഞ്ഞതോടെ യാത്രക്കാര്‍ വാതില്‍ തുറന്നു. ഈ സമയം ട്രെയിനില്‍ ഉണ്ടായിരുന്ന റംലത്തിനോട് എവിടെയാണ് ഓഫീസെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചു. കൊല്ലത്താണ് ഓഫീസെന്നും പാലരുവിയിലെ ഡ്യൂട്ടി കഴിഞ്ഞ് ഷൊര്‍ണ്ണൂരിന് പോകുകയാണെന്നും ഇവര്‍ മറുപടി നല്‍കി. എന്നാൽ, കൊല്ലത്ത് ടിടിഇ ഓഫീസ് ഇല്ലാത്തതിനാല്‍ തന്നെ ഇവര്‍ പറഞ്ഞത് കള്ളമാണെന്ന് മനസ്സിലായി. തുടര്‍ന്ന് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടു. ഇവര്‍ നല്‍കിയ ഐഡി കാര്‍ഡ് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കരുനാഗപ്പള്ളിയില്‍ നിന്നും കയറിയതാണെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് ഇവരെ കോട്ടയം റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജി പി. ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ ശേഷം ഹോം നേഴ്‌സായി ജോലി നോക്കിവരുകയായിരുന്ന റംലത്ത്. ആറു മാസം മുന്‍പ് റെയില്‍വേയില്‍ ജോലി കിട്ടിയെന്ന് നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. അതിന് ശേഷം ടിടിഇമാരുടെ യൂണിഫോമും വ്യാജ ഐഡി കാര്‍ഡും ഇവര്‍ തയ്യാറാക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ട്രെയിനില്‍ സൗജന്യമായി യാത്ര ചെയ്യാനാണ് ഇത്തരത്തില്‍ ടിടിഇ എന്ന വ്യാജേന കയറിയതെന്നാണ് ഇവർ പറഞ്ഞത്. എന്നാല്‍, പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
0 Comments