ഷാനിമോൾ ഉസ്മാൻ കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ.തിരു.: കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു 34 വോട്ടുകൾ ആണ് ലഭിച്ചത്. 3 ബിജെപി അംഗങ്ങളും സ്പീക്കറും ഉൾപ്പെടെ
4 പേർ വോട്ട് ചെയ്തില്ല.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി, ദേശീയതലത്തിൽ വരെ ശ്രദ്ധേയയായ ഷാനിമോൾ ഉസ്മാന്റെ രാഷ്ട്രീയ ജീവിതത്തിലെ തിളക്കമാർന്ന മറ്റൊരു അധ്യായമാണിത്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിൽ നിന്ന് സിപിഎമ്മിലെ ദലീമയെ പരാജയപ്പെടുത്തിയാണ് അവർ രണ്ടാം തവണയും നിയമസഭയിലെത്തിയത്. 2021ൽ ദലീമയോട് നേരിട്ട പരാജയത്തിന് മധുരപ്രതികാരം വീട്ടിക്കൊണ്ടുള്ള ശക്തമായ തിരിച്ചുവരവായിരുന്നു ഷാനിമോൾ ഉസ്മാന്റേത്. മുൻപ് 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 1,955 വോട്ടുകൾക്ക് വിജയിച്ചാണ് അവർ ആദ്യമായി നിയമസഭയിലെത്തുന്നത്.
ആലപ്പുഴ തകഴി കുന്നുമ്മ വലിയപുരയ്ക്കൽ ഇബ്രാഹിംകുഞ്ഞിന്റെ മകളായ ഷാനിമോൾ ഉസ്മാൻ, ആലപ്പുഴ എസ്ഡി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റായും കേരള സർവകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചു.
തിരുവനന്തപുരം ലയോള കോളേജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും (എൽഎൽബി) നേടിയ ശേഷമാണ് അവർ അമ്പലപ്പുഴ കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിക്കുന്നത്. പഠനകാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുഴുവൻ സമയ പ്രവർത്തകയായിരുന്നു. കേരളത്തിൽ നിന്ന് എ.ഐസിസി സെക്രട്ടറിയാകുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടം ഷാനിമോൾ ഉസ്മാന് സ്വന്തമാണ്. നിലവിൽ കെ.പി.സി.സി നിർവാഹക സമിതി അംഗമാണ്. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, യൂത്ത് കോൺഗ്രസ് - എൻ.എസ്.യു. കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ പാർലമെന്ററി രംഗത്തും സംഘടനാരംഗത്തും ഒരുപോലെ തെളിയിച്ച മികവാണ് ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് എത്തിച്ചിരിക്കുന്നത്. സഭാ നടപടികൾ കൃത്യതയോടെയും നിഷ്പക്ഷതയോടെയും നിയന്ത്രിക്കാൻ അവരുടെ നിയമപഠന പശ്ചാത്തലവും ദീർഘകാലത്തെ രാഷ്ട്രീയ പരിചയവും ഏറെ തുണയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ പദവിയിലെത്തിയ ഷാനിമോൾ ഉസ്മാന് രാഷ്ട്രീയ-സമൂഹ്യ രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു.
0 Comments