ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ നഗരപരിഷ്‌കരണം. കോട്ടയം: നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് വിപുലമായ നഗരപരിഷ്‌കരണത്തിനൊരുങ്ങി അധികൃതർ. എംസി റോഡിൽ ചിങ്ങവനം മുതൽ സംക്രാന്തി വരെയുള്ള ഭാഗങ്ങളിൽ ജില്ലാ കളക്ടറുടെയും നഗരസഭാ അദ്ധ്യക്ഷന്റെയും നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സമിതി സംയുക്ത പരിശോധന നടത്തി. കഞ്ഞിക്കുഴി ഉൾപ്പെടെയുള്ള പ്രധാന കവലകളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന ട്രാൻസ്ഫോർമറുകളും പോസ്റ്റുകളും ബസ് സ്റ്റോപ്പുകളും അടിയന്തരമായി മാറ്റിസ്ഥാപിക്കാൻ പരിശോധനയിൽ തീരുമാനമായി. യാത്രാതടസ്സം സൃഷ്ടിക്കുന്ന ഘടകങ്ങൾ പാതയോരങ്ങളിൽ നിന്ന് പൂർണ്ണമായി നീക്കം ചെയ്യാനാണ് സമിതിയുടെ തീരുമാനം.
ചിങ്ങവനം, സംക്രാന്തി, കഞ്ഞിക്കുഴി തുടങ്ങിയ ഭാഗങ്ങളിലെ ബസ് സ്റ്റോപ്പുകൾ ശാസ്ത്രീയമായി പുനഃക്രമീകരിക്കും. കഞ്ഞിക്കുഴിയിൽ റോഡരികിൽ അപകടകരമായ വിധത്തിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറുകൾ അടിയന്തരമായി മാറ്റിസ്ഥാപിക്കും. ഹൗസിംഗ് ബോർഡ് ബിൽഡിംഗിന് മുൻപിലേക്കാവും ഈ ട്രാൻസ്ഫോർമറുകൾ മാറ്റുക. വഴിവിളക്കുകളും മറ്റ് പോസ്റ്റുകളും ഗതാഗതത്തിന് തടസ്സമാകാത്ത രീതിയിൽ പാതയോരങ്ങളിലേക്ക് മാറ്റും.ബൈറോഡുകൾ പ്രധാന റോഡുമായി വന്നുചേരുന്ന ഭാഗങ്ങളിലെ തടസ്സങ്ങളെല്ലാം അടിയന്തരമായി നീക്കം ചെയ്യാനും സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്. എംസി റോഡിന്റെ യഥാർത്ഥ വീതി കൃത്യമായി അളന്ന് തിട്ടപ്പെടുത്താൻ സംസ്ഥാന പാത അതോറിറ്റിയെ ചുമതലപ്പെടുത്തി. റോഡിന്റെ വീതി കൂട്ടി കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സൗകര്യങ്ങളും പുതിയ പദ്ധതിയുടെ ഭാഗമായി ഒരുക്കും.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭാ അദ്ധ്യക്ഷൻ എം.പി. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥ സമിതി തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമസഭാ സ്പീക്കറും കോട്ടയത്തെ ജനപ്രതിനിധിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി സമിതി വിപുലമായ കൂടിയാലോചന നടത്തും. ഇതിന് ശേഷമായിരിക്കും പദ്ധതിയുടെ അന്തിമ ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുക.
0 Comments