ആഗസ്റ്റ് 1 മുതൽ കോട്ടയം നഗരത്തിലെ തെരുവോര കച്ചവടക്കാരെ നിയന്ത്രിക്കും.കോട്ടയം: സുപ്രീംകോടതി ഉത്തരവ് പ്രകാരം തെരുവോര കച്ചവടങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ചും കോട്ടയം നഗരസഭാ പരിധിയിലെ സാമൂഹ്യ വിരുദ്ധരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചുമുള്ള വിവിധ വകുപ്പുകളുമായി നഗരസഭാ ചെയർപേഴ്സൺ എം.പി. സന്തോഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശദമായ ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുത്തത്.
കോട്ടയം നഗരസഭ പരിധിയിൽ കച്ചവടം നടത്തുന്ന നൈറ്റ്കടകൾക്ക് രാത്രി 8 മണി മുതൽ 12 മണി വരെയും ബജ്ജിക്കടകൾക്ക് വൈകുന്നേരം 4 മണി മുതൽ 8 മണി വരെയും മാത്രമേ പ്രവർത്തിക്കാവൂ. (ഇത് മുൻകാലങ്ങളിലെ പ്രവർത്തന സമയം തന്നെയാണ്) തെരുവോര കച്ചവടം നാല് ചക്രവണ്ടിയിൽ മാത്രമേ ക്രമീകരിക്കാവൂ. ഇതിന് മറ്റ് ചാർത്തുകളോ പടുതാകളോ പാടില്ല. അതാത് ദിവസം കച്ചവടത്തിന് ശേഷം വണ്ടി ഫുട്പാത്തിൽ നിന്നും മാറ്റേണ്ടതാണ്. കോടതി വിധിപ്രകാരം കാൽനട യാത്രക്കാർക്ക് തടസ്സമുണ്ടാകുന്ന വിധത്തിൽ ഫുട്ത്തുകളിൽ തെരുവോരകച്ചവടം അനുവദിക്കുവാൻ അനുവദിക്കുന്നതല്ല. നിരോധിക്കപ്പെട്ട മുറുക്കാൻ, ഹാൻസ് തുടങ്ങിയവയുടെ കച്ചവടം പൂർണ്ണമായും തടയും.
സൗജന്യമായി നഗരത്തിൽ ഭക്ഷണം നൽകുന്നവരെ നിയന്ത്രിക്കുന്നതിനും ആയതിനായി പൊതുഇടം സജ്ജമാക്കി നൽകുന്നതാണെന്നും തീരുമാനിച്ചു. തിരുനക്കര മൈതാനം, നാഗമ്പടം ബസ് സ്റ്റാൻഡ്, നെഹ്റു സ്റ്റേഡിയം, തിരുനക്കര ക്ഷേത്രമൈതനം എന്നിവിടങ്ങളിൽ തമ്പടിച്ചിരിക്കുന്ന സാമൂഹ്യവിരുദ്ധരെയും യാചകരെയും പോലീസുമായി ചേർന്ന് ഒഴിപ്പിക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.
യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ഷീബാ പുന്നൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗോപകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. പ്രസാദ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി മാത്യു കൗൺസിൽ അംഗങ്ങളായ സി.എൻ. സത്യനേശൻ, ടി.എൻ. ഹരികുമാർ, നഗരസഭാ സെക്രട്ടറി ബി. അനിൽകുമാർ, ക്ലീൻ സിറ്റി മാനേജർ തങ്കം ടി.എ., വെസ്റ്റ് പോലീസ് എസ്ഐ അജയ് റ്റി.സി., ഈസ്റ്റ് പോലിസ് എസ്ഐ ബോബി എബ്രാഹം, ഗാന്ധിനഗർ പോലീസ് എസ്ഐ പ്രശാന്ത് എം.ബി., ഡെപ്യൂട്ടി തഹസിൽദാർ നാരായണൻകുട്ടി, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ സിജു ബെൻ, ഡിഎംഒയുടെ പ്രതിനിധികളായ ഡോ. സിതാര വൈ., ഡോ. ആശ, പിഡബ്ല്യുഡി റോഡ്സിന് വേണ്ടി അസിിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സീമ സി.എസ്. എന്നിവർ പങ്കെടുത്തു.
0 Comments