സിജെപിക്ക് പിന്തുണയുമായി കോൺഗ്രസ്: പ്രതിഷേധത്തിൽ രാഹുലും പ്രിയങ്കയും ഖാർഗെയും കോൺഗ്രസ് എംപിമാരും സതീശനും.ന്യൂഡൽഹി: സിജെപിക്ക് പിന്തുണയുമായി കോൺഗ്രസ്. പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൻ രാഹുലും പ്രിയങ്കയും ഖാർഗെയും കോൺഗ്രസ് എംപിമാരും മുഖ്യമന്ത്രി വി.ഡി. സതീശനും പങ്കെടുത്തു.
നീറ്റ് ക്രമക്കേടിൽ സിജെപി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം. രാഹുലും പ്രിയങ്കയും ഉൾപ്പെടെ നേതാക്കൾ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. വിമർശനങ്ങൾക്ക് ഒടുവിലാണ് പ്രതിഷേധവുമായി രാഹുൽ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
നേരത്തെ സിജെപിയുടെ പാർലമെൻ്റ് മാർച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തി രാഹുലും കോൺഗ്രസ് നേതാക്കളും സന്ദർശിച്ചു. ആളുകളെ തല്ലിച്ചതയ്ക്കുന്നത് ഇന്ത്യൻ സംസ്കാരത്തിൻ്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയിൽ പ്രധാനമന്ത്രി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ഇത് വിദ്യാർത്ഥികളുടെ പ്രശ്നമാണെന്നും യുവാക്കളുടെ ഭാവിയുടെ കാര്യമാണെന്നും രാഹുൽ പറഞ്ഞു. രാഹുലിനൊപ്പം പ്രിയങ്ക, കെ.സി. വേണുഗോപാൽ എന്നിവരും ഉണ്ടായിരുന്നു. വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് താനും മറ്റ് പ്രതിപക്ഷ എംപിമാരും സ്പീക്കറെ കണ്ടിരുന്നുവെന്നും രാഹുൽ പറഞ്ഞു. ചർച്ച നടത്തണമെങ്കിൽ സർക്കാരിൻ്റെ അനുമതി വേണമെന്നാണ് സ്പീക്കർ പറഞ്ഞത്. പാർലമെൻ്റിൽ ഒരു വിഷയം ചർച്ച ചെയ്യാൻ സർക്കാരിൻ്റെ അനുമതി വേണമെന്ന് പറയുന്നതിൻ്റെ അർത്ഥം നിങ്ങൾ മനസിലാക്കുന്നുണ്ടോ എന്നും രാഹുൽ ചോദിച്ചു.
രാജ്യത്തെ ചെറുപ്പക്കാരോട് കാട്ടിയ ഈ ക്രൂരതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോൺഗ്രസ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണം എന്നീ ആവശ്യങ്ങളിൽ വിദ്യാർത്ഥികൾ ഉറച്ചുനിൽക്കുകയാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളായ പവൻ ഖേര, ശശി തരൂർ, ഭൂപേഷ് ബാഗേൽ, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ തുടങ്ങിയവും പൊലീസ് നടപടിയെ ശക്തമായി വിമർശിച്ചു രംഗത്ത് എത്തിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാളും ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ കണ്ടു.
0 Comments