പാര്‍ക്കിംഗിനെച്ചൊല്ലി തര്‍ക്കം; ഫോട്ടോഗ്രാഫര്‍ക്ക് ക്രൂരമർദ്ദനം.
ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ജീവനക്കാരന്റെ ഗുണ്ടായിസം. സ്‌കൂട്ടര്‍ പാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാക്കള്‍ക്ക് മര്‍ദനമേറ്റു. കേരള കൗമുദി ആലപ്പുഴ യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ മഹേഷ് മോഹനും ബന്ധുവായ യുവാവിനുമാണ് പമ്പ് ഓപ്പറേറ്ററുടെ ക്രൂരമര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ മഹേഷിന്റെ ഇടതുകൈയ്ക്കും കഴുത്തിനും മുഖത്തും സാരമായി പരിക്കേറ്റു. മഹേഷ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ മഹേഷിന്റെ മൊഴി പ്രകാരം പമ്പ് ഓപ്പറേറ്റര്‍ക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. എറണാകുളത്തേക്ക് പോകുന്നതിന് ബന്ധുവായ ശരത്തിനെ ആലപ്പുഴ ഡിപ്പോയിലെത്തിക്കാനാണ് ഡ്യൂട്ടിയ്ക്ക് വരുംവഴി മഹേഷ് ബസ് സ്റ്റാന്റിലെത്തിയത്. ബസ് സ്റ്റാന്റില്‍ ഇരുചക്രവാഹനങ്ങള്‍ നിരനിരയായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് മഹേഷ് സ്‌കൂട്ടര്‍ വച്ചതാണ് പമ്പ് ഓപ്പറേറ്ററെ പ്രകോപിപ്പിച്ചത്. സ്റ്റാന്റിനുള്ളില്‍ പാര്‍ക്കിംഗ് പാടില്ലെന്ന് പമ്പ് ഓപ്പറേറ്റര്‍ അറിയിച്ചു. സ്‌കൂട്ടര്‍ പുറത്തേക്ക് മാറ്റുന്നതിനിടെ മഹേഷിനെ തെറി വിളിച്ച പമ്പ് ഓപ്പറേറ്റര്‍ കഴുത്തില്‍ കുത്തിപ്പിടിച്ച് മുഖത്ത് അടിക്കുകയായിരുന്നു. അക്രമം തടയാനുളള ശ്രമത്തിനിടെ കൈപ്പത്തി തല്ലി ഒടിക്കാനുളള ശ്രമമാണ് ഇടതു കൈത്തണ്ടയില്‍ ചതവിനും പരിക്കിനും കാരണമായത്. മഹേഷിനെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച ശരത്തിനും മര്‍ദ്ദനമേറ്റു. ഡിപ്പോയിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി. ബസിലെ കണ്ടക്ടറാണ് പമ്പ് ഓപ്പറേറ്ററുടെ മര്‍ദ്ദനത്തില്‍ നിന്നും ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് മഹേഷും ശരത്തും സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ പമ്പ് ഓപ്പറേറ്റര്‍ മഹേഷിനെ ഭീഷണിപ്പെടുത്തി. പരാതി നല്‍കുകയോ കേസെടുപ്പിക്കുകയോ ചെയ്താല്‍ കാലും കൈയ്യും വെട്ടുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ പമ്പ് ഓപ്പറേറ്റര്‍ക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. അതേസമയം, മഹേഷിന്റെ പരാതിയെ പ്രതിരോധിക്കുന്നതിനായി പമ്പ് ഓപ്പറേറ്ററും സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
0 Comments