തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആർ നടപടിക്ക് സുപ്രീം കോടതി അംഗീകാരം.ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന തീവ്രവോട്ടർ പട്ടിക പരിഷ്‌കരണ (എസ്‌ഐആർ) നടപടികൾക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി. എസ്‌ഐആർ നടപടികൾ ഭരണഘടനാ വിരുദ്ധമല്ലെന്നും കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നതിലൂടെ ഇത് ഭരണഘടനയ്ക്ക് കൂടുതൽ കരുത്ത് പകരുകയാണ് ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
വോട്ടർ പട്ടികയിലെ പേര് വെട്ടലിലൂടെ പൗരത്വം ഇല്ലാതാക്കാൻ പിൻവാതിലിലൂടെ ശ്രമിക്കുകയാണെന്ന ഹർജിക്കാരുടെയും പ്രതിപക്ഷത്തിന്റെയും ആരോപണങ്ങൾ കോടതി പൂർണ്ണമായും തള്ളി. വോട്ടർ പട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നതു കൊണ്ട് അയാൾക്ക് പൗരത്വം നഷ്ടമാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പൗരത്വം നിശ്ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും എന്നാൽ, വോട്ടർ പട്ടികയിൽ ഒരാളെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പൗരത്വ പരിശോധനയുടെ പരിമിതമായ വശങ്ങൾ കമ്മീഷന് ഉപയോഗിക്കാമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നാല് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് കോടതി ഈ വിഷയത്തിൽ അനുകൂല വിധി പുറപ്പെടുവിച്ചത്. എസ്ഐആർ നടപടി കമ്മീഷന്റെ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്വങ്ങൾക്ക് അനുസൃതമാണോ, ഈ നടപടിയിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങൾ യുക്തിസഹമാണോ, മറ്റ് ബദൽ മാർഗ്ഗങ്ങൾ ഇല്ലാത്ത പക്ഷം ഈ നടപടി അനിവാര്യമായിരുന്നോ, കമ്മീഷന്റെ ലക്ഷ്യവും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നുണ്ടോ തുടങ്ങിയ വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. തിരഞ്ഞെടുപ്പിന്റെ സുതാര്യതയും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ കമ്മീഷൻ സ്വീകരിച്ച നടപടികൾക്ക് സാധിച്ചതായി കോടതി വിലയിരുത്തി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന ഭരണഘടനാപരമായ ലക്ഷ്യം കൈവരിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എസ്‌ഐആറിൽ പങ്കാളികളാകാനും പരാതി പരിഹാരത്തിനുമായി നിരവധി അവസരങ്ങൾ ഈ പ്രക്രിയയിൽ ഉടനീളം നൽകിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
0 Comments